സമയം രാത്രി 1 .30 ആകുന്നു. ഉറങ്ങാൻ കിടന്ന ഞാൻ ഉറക്കമാണോ എഴുത്താണോ വലുത് എന്നാ ചോദ്യത്ത്തിനോടുവിൽ എത്തി ചേർന്നത് ഇവിടെ. ഇവിടെ കുത്തി കുറിക്കുന്നത് ആര് വായിക്കുന്നു എന്നതില ഒരു പ്രസക്തിയും ഉള്ളതായി എനിക്ക് തോന്നുന്നില്ല. എന്താണ് എഴുതുന്നത് എന്നും എനിക്കറിയില്ല. ചില ഓർമ്മകൾ ഇവിടെ പങ്കു വക്കാൻ ആഗ്രഹിക്കുന്നു. ഇതിൽ നിങ്ങൾ അറിയുന്ന സ്ഥലങ്ങൾ അറിയുന്ന പലരെയും കണ്ടേക്കാം. വളരെ യാദൃശ്ചികമായി കടന്നു വന്നവയാണ് അവയൊക്കെ. കാരണം അതൊന്നുമില്ലെങ്കിൽ ഈ ഓര്മ്മക്കുറിപ്പ് പൂര്ണമല്ല.
+++++++++++++++++++++++
പുല്ല്
സിനിമയിൽ കാണുന്ന സോഫ്റ്റ്‌വെയർ പച്ചയല്ല. ശരിക്കും പച്ച. പച്ച നിറത്തിൽ നീണ്ടു കിടക്കുന്ന പുല്ലു പിടിച്ച വീതികൂടിയ പാട വരമ്പ് . അതിനു നടുവിലൂടെ കറുപ്പ് , കാപ്പി, തവിട്ടു നിറത്തിൽ നീണ്ടു കിടക്കുന്ന നടവഴി. മഴക്കാലം ആണെങ്കിൽ ഇടക്കിടക്ക് കുഞ്ഞി ചെളിക്കുണ്ടുകളും, കുറുകനെ ചെറിയ ചാലുകളും അതിൽ നിറയെ ചെറിയ തുപ്പലം കുടിച്ചികളും. ശനിയാഴ്ച ശിവന്റെ അമ്പലത്തിൽ പോ കുന്ന ഭക്തരുടെയും എളുപ്പത്തിൽ പട്ടണത്തിലേക്ക് പോകുന്ന (ബസ്സ് കാശു ലാഭിക്കാൻ ) കാൽ നടയാത്രക്കരുറെയും ആശ്രയം. രാവിലെ അമ്പലത്തിൽ പോകുന്നതിന്റെ വിരസത മാറ്റുന്നതിന് ഈ ചാലിലേക്ക് നീട്ടത്തിൽ ഒരു തുപ്പ് . അങ്ങിനെ ഈ നടവരമ്പ് അവസാനിക്കുന്നത് നടവരംബിന്റെ ലമ്പ മെന്നോണം ഒരു ഒരു നാല് മീറ്റർ വീതിയിൽ വളരെ ശബ്ദത്തോടെ ഒഴുക്കുന്ന തോടിലാണ് . ആ തോട്ടിലെ വെള്ളത്തിന് എന്റെ ഓർമ്മയിൽ നീല നിറമാണ്. പല പ്രാവിശ്യം ഞാൻ നീന്താൻ പഠിക്കാൻ നോക്കിയിട്ടും നടക്കാത്ത തോട്. ( ആ ശ്രമം കാലങ്ങളോളം തുടര്ന്നു. അമ്പലക്കുളത്തിൽ, പെരിയാറ്റിൽ, അങ്ങിനെ; നീന്തുന്നവരെ കാണുമ്പോൾ ഇപ്പോഴും അസൂയയാണ്. കാലം മാറി ഇനി വിലകൂടിയ നീന്തൽ കുളങ്ങൾ പരീക്ഷിക്കണം. )ഈ തോടിന്റെ കരയിലൂടെ തുടക്കം മുതൽ ഒടുക്കം വരെ കൈതകൾ ക്കിടയിലൂടെ നടക്കണമെന്ന് ഒരു പാടുതവണ ആഗ്രഹിച്ചിടുണ്ട് നല്ല മഴക്കാലത്ത് ഈ തോട് കരകവിഞ്ഞ് ഒഴുകുന്നത് കാണാൻ നല്ല ഭംഗിയാണ്. ആ തോടിനു കുറുകെ വെറും തെങ്ങിൻ തടി പാലം. ഒരു ചെറിയ കമ്പി നീട്ടത്തിൽ വലിച്ചു കെട്ടിയിട്ടുണ്ട്. പേടിയുള്ളവർക്ക് അതിൽ പിടിക്കാം. സൈക്കിൾ യാത്രക്കാർ സൈക്കിൾ ഒരു കയ്യിൽ താങ്ങി അഭ്യാസം കളിച്ചു വേണം അക്കെരെ പറ്റാൻ. തുടർന്നു കുത്തനെയുള്ള കയറ്റം ചെങ്കല്ലിന്റെ നിറമുള്ള മണ്ണിട്ട പാത.. മഴവെള്ളം കുത്തനെ ഒഴുകി ഉണ്ടായ ചാലുകൾ..എന്റെ അച്ഛന് ഒരു ഹെർകൂലീസു സൈക്കിൾ ഉണ്ടായിരുന്നു (തുടരും )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ